പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്ന് വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് 25,000 രൂപ പിഴയും ചുമത്തി. കൂടാതെ,
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങൾ നൽകാൻ പിഎംഒയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോടും ഗുജറാത്ത് സർവകലാശാലയിലെയും ഡൽഹി സർവകലാശാലയിലെയും പിഐഒമാരോടും നിർദേശിക്കുന്ന ചീഫ് ഇൻഫർമേഷൻ കമ്മിഷന്‍റെ (സിഐസി) 2016ലെ ഉത്തരവും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് റദ്ദാക്കി.
റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം. കേജ്‌രിവാളിന്‍റെ അഭിഭാഷകൻ പേഴ്‌സി കവീനയുടെ ആവശ്യപ്രകാരം ജസ്റ്റിസ് വൈഷ്ണവും തന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാനും വിസമ്മതിച്ചു.
പ്രധാനമന്ത്രി മോദിയുടെ ബിരുദാനന്തര ബിരുദം സംബന്ധിക്കുന്ന വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഗുജറാത്ത് സർവകലാശാല നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഫെബ്രുവരി 9ന് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേൾക്കുന്നത് അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
"രാജ്യത്തിന് അവരുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ പോലും അവകാശമില്ലേ? ബിരുദം കോടതിയിൽ കാണിക്കുന്നതിനെ അദ്ദേഹം എന്തുകൊണ്ട് എതിർത്തു? ബിരുദങ്ങൾക്ക് പിഴ ഈടാക്കുമോ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? നിരക്ഷരരോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണ്", ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
വിധിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിക്കസേരയ്‌ക്കെതിരെ കള്ളം പറയുകയും മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുകയും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായി മത്സരിക്കുകയാണ് കേജ്‌രിവാൾ, എന്നാൽ ഇന്ന് അദ്ദേഹത്തിന് ഹൈക്കോടതി തന്‍റെ സ്ഥാനം കാണിച്ചുകൊടുത്തിരിക്കുന്നു! കേജ്‌രിവാൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇനി രാഹുലിനെപ്പോലെ ജുഡീഷ്യറിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ പറയുന്നത് നിരക്ഷരന്‍റെ പ്രത്യേകതയായി കണക്കാക്കും" ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു